2010, നവം 13

പ്രകാശം കണ്ടു



പ്രകാശനം കഴിഞ്ഞു: അൽ ഹംദു ലില്ലാഹ്!!

11/11/10 വ്യാഴം രാത്രി കുണ്ടൂരിലെ ബുർദ മജ്ലിസിൽ വച്ച് കേരളത്തിലെ ഏറ്റവും പ്രശസ്തരായ പണ്ഡിതനമാരിലൊരാളായ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ചെമ്മാട്ടെ വ്യവസായ പ്രമുഖൻ ഇബ്രാഹീം കുട്ടി ഹാജിക്ക് നല്കിക്കൊണ്ട് നിർവ്വഹിച്ചു.

പ്രകാശന കർമ്മത്തിനു പ്രത്യേകം താല്പ്പര്യം കാണിച്ചത് എന്റെ സുഹൃത്തും കുണ്ടൂരിലെ പ്രധാന കാര്യ ദർശിയുമായ സി. ജാഫർ സാഹിബായിരുന്നു. 1988-ൽ ചാപ്പനങ്ങാടിയിലെ ദർസ് പിരിച്ചു വിട്ടപ്പോൾ എന്റെ ഉസ്താദ് സൂപ്പി മുസ്ലിയാർ ചാപ്പനങ്ങാടി ബീരാൻ കുട്ടി മുസ്ലിയാരുമായി ബന്ധപ്പെട്ട് എന്നെ തിരൂരങ്ങാടിക്കടുത്ത് ഏതെങ്കിലും ദർസിൽ ചേർക്കണമെന്ന് അഭ്യർത്ഥിച്ചു. അന്ന് ഞാൻ പി.എസ്.എം.ഓ. കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അങ്ങിനെ ബീരാൻ കുട്ടി മുസ്ലിയാരുടെ കത്തുമായി ഞാൻ കുണ്ടൂരിലെത്തി. ഒന്നര വർഷത്തോളം കുണ്ടൂരിൽ പഠിച്ചു. പറമ്പിൽ പീടികക്കാരൻ ഹമീദ് മുസ്ലിയാരായിരുന്നു അവിടുത്തെ മുദരിസ്. അന്ന് ജാഫർ അവിടെ സ്കൂൾ ക്ളാസുകളുമൊക്കെയായി കഴിയുന്നുണ്ടായിരുന്നു. അതിനു ശേഷം കുണ്ടൂർ ഉസ്താദിന്റെ നിർദ്ദേശപ്രകാരം ഞാൻ തിരൂരങ്ങാടി നടുവിലെ പള്ളിയിലെത്തിപ്പെട്ടു. അന്ന് ജാഫറായിരുന്നു എന്റെ രക്ഷിതാവ്. കുണ്ടൂർ ഉസ്താദ് ജാഫറിനൊപ്പം എന്നെ നടുവിലെ പള്ളിയിലേക്കു പറഞ്ഞയച്ചു. അതൊരു അധ്യായന വർഷത്തിന്റെ മധ്യത്തിലായിരുന്നു. “എന്താണ്‌ ഈ സമയത്തു വരുന്നതെന്ന് തിരൂരങ്ങാടിയിൽ നിന്ന് ആരെങ്കിലും ചോദിച്ചാൽ ‘എനിക്കു കുറച്ചു കടം വന്നു പോയി’ (അതു കൊണ്ടവിടെ നില്ക്കാൻ കഴിയുന്നില്ല) എന്ന് ഒരു സൂത്രം പറഞ്ഞാൽ മതിയെന്ന് മോല്യാരുപ്പാപ്പ എന്നോട് ഉപദേശിക്കുകയും ചെയ്തു. തിരൂരങ്ങാടിയിലെത്തിയത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കീറിപ്പോയ എന്റെ മുണ്ടിനു പകരം അന്ന് പോകുന്ന ദിവസം ജാഫർ എനിക്കൊരു മുണ്ട് തന്ന് സഹായിച്ചത് ഇന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു.
പരിപാടിയിൽ എന്റെ ഉസ്താദ് മമ്പീതി മുഹമ്മദ് കുട്ടി മുസ്ലിയാരും സന്നിഹിതനായിരുന്നു.
കുണ്ടൂർ ഉസ്താദിന്റെ മൂത്ത മകൻ ബാവയും ഈ പരിപാടിക്ക് പ്രത്യേകം സഹായിച്ചിരുന്നു.
തിരൂരങ്ങാടിയിൽ പഠിക്കുന്ന കാലം സ്വന്തം വീട്ടിലേക്കെന്ന പോലെ പല ആഴ്ചകളിലും ഞാൻ കുണ്ടൂരിൽ പോകാറുണ്ടായിരുന്നു. അസ്വസ്ഥനായിരുന്ന പല രാത്രികളിലും വെളിച്ചം പോലും കയ്യിൽ കരുതാതെ തിരൂരങ്ങാടിയിൽ നിന്നും നടന്ന് ഞാൻ കുണ്ടൂരിൽ പോയി തിരിച്ചു വരാറുണ്ടായിരുന്നു.

2010, നവം 11

പ്രകാശനം ഇന്ന് (11/11/2010 - വ്യാഴം)



കട്ടയാടിന്റെ
ബുർദ വ്യാഖ്യാനം

പ്രകാശനം
ഇന്ന് (11/11/2010 - വ്യാഴം)
കുണ്ടൂരിലെ ബുർദ മജ്ലിസിൽ വച്ചു നടക്കുന്നു.

സുന്നി ഓൺലൈൻ ക്ളാസ് റൂമിൽ ലൈവ് കാണുക.
സമയം രാത്രി. 9. മണിക്ക്



2010, ഒക്ടോ 31

ആദ്യത്തെ കൺമണി



ഇന്ന് ഒക്ടോബർ മുപ്പത്തൊന്ന്, രണ്ടായിരത്തിപ്പത്ത്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പത്ത് മുപ്പതിന്‌ ഞാൻ എന്റെ സുഹൃത്ത് ഉബൈദ് സഅദിയെ അന്വേഷിച്ച് ഹോർലാൻസിലെ അയാളുടെ ടൈപിങ്ങ് സെന്ററിൽ പോയി. 11. മണിക്കു മുമ്പേ എത്തണമെന്ന് ഉബൈദ് പ്രത്യേകം പറഞ്ഞിരുന്നു. നാദ് അൽ ശിബയിൽ നിന്നും ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴി പോയപ്പോൾ ബ്രിഡ്ജ് ക്ലോസ്ഡ്, പിന്നെ മക്തൂം ബ്രിഡ്ജിനു പിടിച്ചു. പത്തു മണിക്കു ശേഷം ചുങ്കം കൊടുക്കേണ്ട. പക്ഷേ എനിക്ക് അതു വഴി അത്ര പരിചയമില്ല. എങ്ങിനെ പോയാലും തെറ്റി അവസാനം അൽമുല്ല പ്ലാസയുടെ അടുത്തെത്തും, ചിലപ്പോൾ ഷാർജ ബോർഡറിൽ വരേയും. ഇന്നലെയും അതു സംഭവിച്ചു. തിരിച്ച് ഹോർലാൻസിലെത്തുമ്പോൾ പത്തേ അമ്പത്തിയഞ്ച്.
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. രണ്ടാഴ്ചയിലധികമായി ബുർദ ഇറങ്ങിയിട്ടെന്ന് പൂങ്കാവനത്തിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. അന്നു മുതൽ ഞാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തു നില്ക്കുകയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തെ പേറ്റുനോവിനൊടുവിൽ അച്ചടിച്ചു വന്ന എന്റെ പുസ്തകം കണ്ടപ്പോൾ ഞാൻ സന്തോഷം കൊണ്ടു വീർപ്പു മുട്ടി. അല്ലാഹുവിന്‌ ആയിരം സ്തുതികളർപ്പിച്ചു. ഇതു വായിക്കുന്നവർക്ക് ഈ സന്തോഷത്തിന്റെ തോത് അറിയാൻ കഴിയില്ല. അതറിയണമെങ്കിൽ നിങ്ങളും ഒരു പുസ്തകത്തിനു ജന്മം നല്കണം. വഴിക്കു വെച്ച് വണ്ടി സൈഡാക്കി മുഴുവനും വീണ്ടും വീണ്ടും മറിച്ചു നോക്കി. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിരിക്കുന്നു. അൽ ഹംദുലില്ലാഹ്. വില അല്പ്പം കൂടിപ്പോയെന്ന് എനിക്കു തോന്നാതിരുന്നില്ല. പക്ഷേ അത് എന്റെ അധികാര പരിധിയിൽ വരുന്നതല്ലല്ലോ. നാട്ടിലെ നിലവിലുള്ള മാർകറ്റ് റൈറ്റനുസരിച്ച് ഇതു പോലൊരു പുസ്തകം 5000 കോപ്പിയെങ്കിലും അടിക്കാൻ ചുരുങ്ങിയത് മൂന്നോ നാലോ ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മുടക്കിയ മുതൽ തിരികെ ലഭിക്കണമെങ്കിൽ കാലം പിന്നെയും പിടിക്കും. ഏതായാലും പ്രസിദ്ധീകരിച്ചവർക്ക് അല്ലാഹു മുതലും ലാഭവും തിരിച്ചു കൊടുക്കട്ടെ. എന്നാലല്ലെ അവർക്കു പിന്നെയും ഇതു പോലെയുള്ള പുസ്തകങ്ങൾ അടിച്ചിറക്കാൻ താല്പ്പര്യമുണ്ടാവുകയുള്ളൂ.

2010, ഓഗ 17

സീ ഫൈസിയും ബുർദയും ഞാനും.



സീ ഫൈസിയും ബുർദയും ഞാനും.

മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജരാണ്‌ സീ മുഹമ്മദ് ഫൈസി. പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ സീ അബ്ദുറഹ്‌മാൻ മുസ്ല്യാരുടെ മകനും കാന്തപുരം എ.പി. അബൂ ബക്കർ മുസ്ലിയാരുടെ മൂത്ത മകൾ മൈമൂനയുടെ ഭർത്താവുമാണ്‌ സീ ഉസ്താദ്. കൊടുവള്ളിക്കടുത്ത പന്നൂർ സ്വദേശിയും. ഒരു തികഞ്ഞ പണ്ഡിതനും പയറ്റിത്തെളിഞ്ഞ പ്രഭാഷകനും എഴുത്തുകാരനുമാണ്‌. ഒരു വിഷയത്തെക്കുറിച്ച് സി സംസാരിക്കുമ്പോൾ അനുബന്ധമായി പറയുന്ന ഖുർആൻ വാക്യങ്ങളും ഹദീസ് വചനങ്ങളും കേട്ടാൽ അവ ഇന്ന് അതിനു വേണ്ടി മാത്രം അവതരിച്ചതാണെന്ന് നമുക്കു തോന്നിപ്പോകും.
എങ്കിൽ തന്നെയും കക്ഷി ഒരു ഗൗരവക്കാരനും അടുക്കാൻ പ്രയാസമുള്ളയാളുമാണെന്ന ഒരു ധാരണ അധികമാളുകളുടെയും മനസ്സിലും വാക്കിലുമുണ്ട്. എന്നാൽ അടുത്തറിഞ്ഞവർ പറയുന്നത് ആ വ്യക്തിത്വം ഉള്ളിപോലെ പൊളിച്ചു നോക്കിയാൽ പ്രതീക്ഷിക്കുന്നതൊന്നും തന്നെ കാണാൻ കഴിയില്ല എന്നാണ്‌. എന്റെയും അനുഭവം മറിച്ചൊന്നല്ല. ഞാൻ പലപ്പോഴും സീ ഉസ്താദുമായി ശണ്ഠ കൂടിയിട്ടുണ്ട്. മർകസിലുള്ള കാലത്ത് എനിക്ക് കാന്റീലിലും മറ്റും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. അക്ഷോഭ്യനായ ഒരു നിമിഷം ഞാൻ അദ്ദേഹത്തിനെക്കുറിച്ച് കവിതയെഴുതി. ശരീഅത്ത് കോളേജിലെ ഒരു പൊതു പരിപാടിയിൽ ഞാൻ അവതരിപ്പിച്ച കവിത തുടങ്ങുന്നതിങ്ങനെയാണ്‌

“സീ കടലാകുന്നു
കടലിലെ തിരയാകുന്നു,
തിരയുടെ നുരയാകുന്നു....,
നുരയുടെ ചിരിയാകുന്നു.
(മൂന്നാമത്തെ വരിയിൽ ചെറിയ അമർഷം ഉണ്ടെങ്കിലും ബാക്കിയെല്ലാം അദ്ദേഹത്തിന്റെ ‘മദ്ഹാ’കുന്നു.)

അദ്ദേഹത്തിന്റെ ചില വിശേഷണങ്ങൾ ഇങ്ങനെ പറഞ്ഞതും ഞാനോർക്കുന്നു.

“സൂക്ഷിക്കണം കടലമ്മ കോപിച്ചിടും
കോപാഗ്നിയിൽ പെടിലെല്ലാം നശിച്ചിടും.
കൈവെള്ള പോലെ പരിചയമുണ്ടെന്ന
കൈമുതലൊന്നും ചിലപ്പോൾ ഫലപ്പെടാ”

ഇതൊക്കെ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ മഹത്വം ഞാൻ കാണാതിരുന്നിട്ടില്ല.

“ആഴിയൊരക്ഷയ പാത്രമാണൗദാര്യ
ക്ഷീരം ചുമത്തുന്ന കാമധേനു”.

ഒരിടവേളയ്ക്കു ശേഷം വീണ്ടും ഞാൻ മർകസിൽ(ആർട്സ് കോളേജിൽ) ജോലിക്കു ചേർന്നപ്പോഴും കക്കാട് മുഹമ്മദ് ഫൈസിയും സീ ഉസ്താദും തമ്മിലുണ്ടായ ഒരു പ്രശ്നത്തിലും ഞാൻ ബലിയാടായിട്ടുണ്ട്. ധാർമ്മികമായി അന്നു കക്കാടിനെ അനുകൂലിച്ചിരുന്നെങ്കിലും പ്രശ്നങ്ങളിൽ ഞാൻ നിരപരാധിയായിരുന്നു.

മർകസിന്റെ കേറോഫിൽ തന്നെ എനിക്കു ആയിടയ്ക്ക് ദുബായിലേക്ക് ഒരു വിസ ശരിയായി. ദുബായിൽ നിന്നും ഒരിക്കൽ സീ ഉസ്താദിനെ സന്ദർശിക്കാൻ ഞാൻ ദേരയിലെ മർകസ് ഓഫീസിൽ ചെന്നപ്പോൾ സീ ഉസ്താദ് പറഞ്ഞു: “ഇവൻ കാര്യമങ്ങനെയൊക്കെയാണെങ്കിലും നമ്മളോട് സ്നേഹമുള്ളവനാണ്‌. അതു കൊണ്ടാണല്ലോ എന്നെ കാണാൻ വരുന്നത്”. അതു വളരെ ശരിയാണ്‌.
ഞാൻ സീ എന്ന വ്യക്തിത്വത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കസേരയുടെ വലിപ്പമാകാം അദ്ദേഹത്തിന്‌ ഒരു കേരള പോലീസിന്റെ പരിവേഷം നേടിക്കൊടുത്തത്. പല സദസ്സുകളിലും ക്ളാസ്സുകളിലും വെച്ച് ഉസ്താദ് ചെറുതാണെങ്കിലും എന്റെ കഴിവുകളെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. മർകസ് സോവനീറിൽ ഞാനെഴുതിയ മുഖ ലേഖനത്തിൽ സമർത്ഥമായി നടത്തിയ ഒരു തിരിമറി വർഷങ്ങളുക്കു ശേഷം സീ കൈയ്യോടെ പിടിച്ചിരുന്നു. ലേഖനം ആരംഭിക്കുന്നത് “പ്രകൃതി രമണീയമായ വയനാടൻ മാമലകളിറങ്ങി കോഴിക്കോട് നഗരത്തിലേക്കു പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന മർകസ്..” എന്നായിരുന്നു. അതായത് കോഴിക്കോട് വയനാടു റോഡ് എന്നു പറയുന്നതിനു പകരം വയനാട് കോഴിക്കോട് റോഡ് എന്നു പറഞ്ഞു കളഞ്ഞു. രണ്ടു വർഷത്തിനു ശേഷം സീ അതു കണ്ടു പിടിച്ചു. “നീ നിന്റെ നാടിനെ പൊക്കിപ്പറഞ്ഞിരുക്കയാണല്ലേ, വിരുതൻ”

ബുർദയെക്കുറിച്ചുള്ള ചർച്ചയിൽ സീ ഉസ്താദ് കടന്നു വരുന്നത് മറ്റൊരു പ്രശ്നത്തിലാണ്‌. മൂന്നു നാലു കൊല്ലം മുമ്പ് ഒരിക്കൽ ഞാൻ എന്റെ ബുർദ വ്യാഖാനവുമെടുത്ത് ഉസ്താദിനെ സമീപിച്ചത് അതൊന്നു വായിച്ച് എഡിറ്റു ചെയ്തു തരാനായിരുന്നു. ഇവിടെ ഉണ്ടാകുന്ന ഒരു മാസത്തിനുള്ളിൽ അതു ചെയ്തു തരുമെന്ന് ഞാൻ പരതീക്ഷിച്ചു. പക്ഷേ സമയം അതിനനുവദിച്ചില്ല. ഉസ്താദത് ഏറ്റെടുക്കാൻ തയ്യാറായുമില്ല. എന്നാലും എന്റെ പുസ്തകം മറിച്ചു നോക്കിയ സീ ബുർദയുടെ അൻപത്തിയെട്ടാം വരിയുടെ വ്യഖാനം വായിച്ച് ഇതു ശരിയല്ലെന്നു പറഞ്ഞു. “തിരുനബിയുടെ ഖബറിടം ചുംബിക്കുന്നതും മണക്കുന്നതും കറാഹത്താണ്‌” എന്ന വരിയിലാണ്‌ സീ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഞാൻ പറഞ്ഞു: “അങ്ങിനെ ഇബുനുജഹറിന്റെ (റ) ശറഹിലുണ്ട്”. എന്നിട്ടും അദ്ദേഹമതു സമ്മതിച്ചു തന്നില്ല. ഞാൻ നിരാശനായി. മഹാനായ ഒരു പണ്ഡിതൻ പറഞ്ഞ കാര്യം തിരുത്താൻ ഞാൻ തയ്യാറുമായിരുന്നില്ല.
കാര്യം ഇവിടെ അവസാനിക്കുന്നില്ല. പിന്നീടാണ്‌ പ്രസിദ്ധനായ സിറിയൻ പണ്ഡിതൻ മുഹമ്മദ് ഈദ് യഅഖൂബിന്റെ ബുർദ വ്യഖ്യാനം ഞാൻ കാണുന്നത്. അതിൽ അദ്ദേഹം പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് സീ ഉസ്താദിനോട് ആദരവു തോന്നി. തെളിവു സഹിതം മുഹമ്മദ് ഈദ് പറയുന്ന കാര്യം എന്റെ വ്യാഖാനത്തിൽ ഇങ്ങനെ വായിക്കാം.
“തിരുനബിയുടെ ഖബറിടം ചുംബിക്കുന്നത് കറാഹത്താണെന്ന് മഹാന്മാരായ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്‌. പക്ഷേ അതനുവദനീയമാണെന്ന് പ്രസ്താവിക്കുന്ന വേറെ മദ്ഹബും ഉണ്ട്. തിരുനബിയുടെ പുന്നാര മകൾ ഫാതിമാ ബീവി(റ) അവിടുത്തെ വിശുദ്ധമായ ഖബറിന്റെ മണ്ൺ ചുംബിച്ചതായി ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതു കൊണ്ടു മാത്രം അവർ മതിയാക്കിയില്ല. മഹതി എന്നിട്ടിങ്ങനെ പാടുകയും ചെയ്തു.

(അബൂ അയ്യൂബ് അൽ അൻസാരി(റ)യും ബിലാൽ (റ)യും മറ്റും ചുംബിച്ച സംഭവങ്ങളും മറ്റും എന്റെ അറബി വ്യഖ്യാനത്തിൽ വിശദീകരിക്കുന്നുണ്ട്)

N.B.
സീ ഉസ്താദിന്റെ മഹാ മനസ്കതയെക്കുറിച്ച് ഒരു സംഭവവും കൂടി. 1997-ൽ സൗദിയിലേക്ക് പോകുമ്പോൾ എനിക്കു വിസ ശരിയാക്കിക്കത്തന്ന മാവൂർ സ്വദേശിയായ ഒരു സുഹൃത്തിന്‌ 10,000 രൂപയും കൂടി കൊടുക്കേണ്ടിയുന്നു. പോകുന്ന അന്നു രാവിലെ വരേ എനിക്കു കാശു ശരിയായില്ല. എന്റെ യാത്ര തന്നെ അവതാളത്തിലാകുമോ എന്ന് സംശയിച്ച ആ നിർണ്ണായക ഘട്ടത്തിൽ ഞാൻ സീ ഉസ്താതിന്റെ റൂമിൽ ചെന്ന് നിറകണ്ണുകളോടെ സങ്കടം പറഞ്ഞു. ഉടനെ ഉസ്താദ് എനിക്ക് 10,000 എടുത്തു തന്നു. ഞാനതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു മാസത്തിനുള്ളിൽ ഞാനതു കൊടുത്തു വീട്ടുകയും ചെയ്തു. ഞാൻ ഒന്നുകൂടി പറയുന്നു. സീ കടലാകുന്നു.

2010, ജൂലൈ 19

ബുർദയും എ.പി. ഉസ്താദും ഞാനും.


എന്റെ ബുർദാനുഭവങ്ങൾ:
ബുർദയും എ.പി. ഉസ്താദും ഞാനും.

എന്റെ ബുർദ വ്യാഖ്യാനത്തിന്‌ ഒരാശിർവാദം എഴുതി വാങ്ങിക്കാനായി അഞ്ചെട്ടു തവണ ഞാൻ എ.പി. ഉസ്താതിനെ സമീപിച്ചിരുന്നു. രണ്ടു വർഷം മുമ്പൊരിക്കൽ ഉസ്താദിനെ എന്റെ പുസ്തകം കാണിക്കുകയും അറബിയിൽ ഒരാശംസ വാങ്ങിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്റെ പക്കൽ നിന്നും അതിന്റെ ഒരിജിനൽ എവിടെയോ നഷ്ടപ്പെട്ടു പോയി. പിന്നീട് മലയാളത്തിൽ തന്നെ ഒരു ആശംസ വാങ്ങിക്കാനായി പലവട്ടവും ഞാൻ സമീപിച്ചു. ഉസ്താദിന്റെ തിരക്കുകൾക്കിടയിൽ എനിക്കീ വിഷയം അവതരിപ്പിക്കാനോ നേരിട്ട് കാണാൻ പോലുമോ കഴിഞ്ഞില്ല. അവസാനം ഉസ്താദ് ദുബായിലെത്തിയിട്ടുണ്ടെന്നറിഞ്ഞ ഉടനെ ഞാൻ ഉസ്താദ് താമസിക്കുന്ന ദേരയിലെ ഫ്ലോറ ക്രീക് ഹോട്ടലിൽ അതിരാവിലെ എത്തി. എന്റെ പുസ്തകത്തിന്റെ ആദ്യത്തെ കുറെ പേജുകളുടെ പ്രിന്റും കൈയ്യിലുണ്ടായിരുന്നു. ഉസ്താദ് പുസ്തകത്തിന്റെ ആദ്യത്തെ മൂന്നു പേജുകൾ സസൂക്ഷ്മം വായിച്ചു. ഊതിയൂതിക്കാച്ചിയെടുത്ത എന്റെ പുസ്തകത്തിൽ ഉസ്താദിനു കാണാൻ ഒരു തെറ്റുമുണ്ടാകരുതേ എന്നു ഞാൻ പ്രാർത്ഥിച്ചു. എന്നിട്ടും ഉസ്താദ് അതിലൊരു തെറ്റു കണ്ടു പിടിച്ചു. ഞാൻ എന്റെ അഹംബോധത്തെ ഇത്രയേറെ കുറ്റം പറഞ്ഞ മറ്റൊരു സന്ദർഭവുമുണ്ടായിക്കാണില്ല. തെറ്റു കണ്ടത് അറബിയിലായിരുന്നെങ്കിൽ എനിക്കല്ഭുതമില്ലായിരുന്നു. ഉസ്താദ് ആദ്യത്തെ പേജിൽ തന്നെ നോക്കി എന്നോടു പറഞ്ഞു: “ശ്രോദ്ധാവ്” എന്നെഴുതിയത് തെറ്റാണല്ലോ?. അപ്പോഴാണ്‌ ഞാനുമതു ശ്രദ്ധിക്കുന്നത്. പത്താം ക്ളാസ്സുവരേ മലയാളം, ഡിഗ്രിക്കും മലയാളം!!. എനിക്കു ലജ്ജ തോന്നി. അകാദമിക് വിദ്യാഭാസങ്ങൾ നാലാം ക്ളാസുകാർക്കു മുമ്പിൽ അടിയറവു പറയേണ്ടി വന്ന എന്റെ തല ആ വലിയ കണ്ണുകൾക്കു മുമ്പിൽ കുനിഞ്ഞു പോയി. ഞാനതു പിന്നീട് “ശ്രോതാവ്” എന്നു തിരുത്തി.